ഈജിപ്തിലെ പ്രസിദ്ധമായ ഐനുൽ ഹയാത്ത് ജുമാമസ്ജിദിലെ മിമ്പർ ഒരേസമയം മത പ്രചാരണത്തിനും രാഷ്ട്രീയ വിശകലനത്തിനും ഉപയോഗിച്ച അബ്ദുൽഹമീദ് കഷ്ഖ് സമകാലിക പണ്ഡിതർക്ക് ഉത്തമ മാതൃക തന്നെയാണ്.
ജനനം ജീവിതം വിദ്യാഭ്യാസം
1933 മാർച്ച് പത്തിന് കൈറോയിലെ ബുഹൈറ പ്രവിശ്യയിലെ ശബ്‌റാഗീത് എന്ന ഗ്രാമത്തിലാണ് അബ്ദുൽഹമീദ് കഷ്ഖിന്റെ ജനനം. പത്താം വയസ്സിൽ തന്നെ പരിശുദ്ധ ഖുർആൻ മനപാഠമാക്കി കഴിവ് തെളിയിച്ച കഷ്ഖ് പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് അലക്സാണ്ട്രിയയിലെ അൽ അസ്ഹർ ക്യാമ്പസിൽ വച്ചാണ്.
1964 ൽ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ വച്ച് ബിരുദപഠനം പൂർത്തീകരിച്ച കഷ്ഖ് പിന്നീട് ഇസ്‌ലാമിക പ്രബോധനത്തിൽ സജീവമായ വൃത്താന്തമാണ് നമുക്ക് കാണാൻ സാധിക്കുക. ചുരുങ്ങിയ വർഷം അൽ അസ്ഹറിലെ ഉസൂലുദ്ധീൻ ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചെങ്കിലും തനിക്ക് യോജിച്ചത് പള്ളി ഇമാം പദവിയാണെന്ന് മനസ്സിലാക്കിയ കഷ്ഖ് അധ്യാപക ജീവിതത്തോട് സ്വയം വിടപറയുകയായിരുന്നു.
കൈറോയിലെ ത്വാഹാൻ ജുമാമസ്ജിദിൽലായിരുന്നു ആദ്യമായി അബ്ദുൽഹമീദ് കഷ്ഖ് ഇമാമായി സേവനമനുഷ്ഠിച്ചത്. പിന്നീട് 1962 ൽ പ്രസിദ്ധമായ ഐനുൽ ഹയാത്ത് മസ്ജിദിൽ ചീഫ് ഇമാമായി സ്ഥാനം ഏറ്റെടുത്തതോടെയാണ് കഷ്ഖ് അറിയപ്പെട്ടു തുടങ്ങിയത്.
പ്രഭാഷണത്തിലെ വേറിട്ട ശൈലിയും അവതരണത്തിലെ മികവും അദ്ദേഹത്തെ പെട്ടെന്ന് തന്നെ ജനകീയനാക്കി മാറ്റി. വെള്ളിയാഴ്ച ദിവസം കഷ്ഖിന്റെ ഖുതുബ ശ്രവിക്കാൻ മിസ്റിനകത്തുനിന്നും പുറത്തു നിന്നുമായി ജനസാഗരം ഐനുൽ ഹയാത്ത് മസ്ജിദിലേക്ക് ഒഴുകിയിരുന്നു. 20 വർഷക്കാലമായിരുന്നു കഷ്ഖിന്റെ ഐനുൽ ഹയാത്തിലെ സേവനം.
മിമ്പറിലെ പോരാട്ടം
പ്രഭാഷണം പ്രബോധന മാധ്യമമാക്കിയ വ്യക്തികളിലൊരാളാണ് ശൈഖ് അബ്ദുൽ ഹമീദ് കഷ്ഖ്. മദീന പള്ളിയെയും മെമ്പറിനെയും നബിതങ്ങൾ ഉപയോഗപ്പെടുത്തി യതിനെ ഓർമ്മപ്പെടുത്തും വിധമായിരുന്നു കഷ്ഖിന്റെ ഓരോ ഇടപെടലുകളും.
ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകനായ ജിലീസ് കീപൽ പറയുന്നു : മസ്ജിദുകൾ അതിന്റെ തനത് പാരമ്പര്യത്തിലേക്ക് കൊണ്ടുവരാൻ ശൈഖ് അബ്ദുൽ ഹമീദ് കഷ്ഖിന് ഒരുപരിധി വരെ സാധിച്ചിട്ടുണ്ട്.
വളരെ ലളിതമായ ഭാഷയായിരുന്നു കഷ്ഖ് തന്റെ പ്രസംഗത്തിൽ ഉപയോഗിച്ചിരുന്നത്. സാധാരണക്കാരോടൊപ്പം തന്നെ പല ഗവേഷക വിദ്യാർത്ഥികളും ജുമുഅ ഖുതുബയിൽ അദ്ദേഹത്തിന്റെ ശ്രോതാക്കളായിരുന്നു.
വെറും മതസംബന്ധിയായ കാര്യങ്ങൾ മാത്രമായിരുന്നില്ല കഷ്ഖ് തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്, മറിച്ച് ആ സമയത്ത് മിസ്റിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനീതിക്കെതിരെയും വിഭാഗീയതെക്കെതിരെയും ഐനുൽ ഹയാത്ത് പള്ളിയിൽ വച്ച് അദ്ദേഹം ഉറക്കെ ശബ്ദം ഉയർത്തിയിരുന്നു.
അക്രമികളായ അധികാരികൾക്ക് നേരെ വിരൽ ചൂണ്ടാൻ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല.
1978 സെപ്റ്റംബർ 17ന് ഈജിപ്ഷ്യൻ പ്രസിഡണ്ട് അൻവർ സാദത്തും ഇസ്രായേലി പ്രസിഡണ്ട് ബേഗിനും തമ്മിൽ ഒപ്പുവച്ച കാമ്പ് ഡേവിഡ് കരാറിനെതിരെ കഷ്ഖ് നിരന്തരം ശബ്ദമുയർത്തി യിരുന്നു. ഇസ്ലാമിനെയും മുസ്ലിം ജനതയെയും ഒരുപോലെ വഞ്ചിക്കുന്ന ഇത്തരം കരാറുകളെ ഒരുകാലത്തും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
അങ്ങനെ 1981 സെപ്റ്റംബർ അഞ്ചിന് നടന്ന അൻവർ സാദത്തിന്റെ പ്രസിദ്ധമായ പ്രഭാഷണത്തിൽ കഷ്ഖിനെയും മറ്റു കാമ്പ് ഡേവിഡ് കരാറിനെ പ്രതികൂലിച്ചവരെയും അറസ്റ്റുചെയ്യാൻ വിധി പുറപ്പെടുവിച്ചു. നീണ്ട രണ്ടു വർഷക്കാലമായിരുന്നു കഷ്ഖിന്റെ ജയിൽവാസം. ഒരു അന്ധന് ലഭിക്കേണ്ട യാതൊരു പരിഗണനയും ആ കാരാഗൃഹത്തിൽ വെച്ച് അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. 1982ൽ കഷ്ഖ് ജയിൽമോചിതനായെ ങ്കിലും അദ്ദേഹത്തിനെ പൊതുവേദിയിൽ പ്രസംഗി ക്കുന്നതിൽ ഭരണകൂടം കർശന വിലക്കേർപ്പെടുത്തിയിരുന്നു.
അൻവർ സാദത്തിനെ പോലെ തന്നെ ജമാലുദ്ദീൻ അബ്ദുന്നാസറും രാഷ്ട്രീയ വിഷയത്തിൽ കഷ്ഖിന്റെ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.
രചനാലോകം
അകക്കണ്ണ് കൊണ്ട് നല്ല വെളിച്ചമുള്ള രചനകൾ തന്റെ ജീവിതകാലയളവിൽ കഷ്ഖ് തന്റെ സമൂഹത്തിന് നൽകിയിട്ടുണ്ട്. ഒമ്പത് വാള്യങ്ങളുള്ള ഫീ രിഹാബി തഫ്സീർ കഷ്ഖിന്റെ ശ്രദ്ധേയമായ രചനകളിലൊന്നാണ്.
1982 ൽ അദ്ദേഹത്തിന് പ്രസംഗത്തിനും ഫത് വ നൽകുന്നതിലും വിലക്ക് വീണതിന് ശേഷമാണ് ഈയൊരു തഫ്സീർ രചനയിലേക്കദ്ദേഹം മു ഴുകുന്നത്. സമകാലിക വിഷയങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുന്ന ഒരു ലക്ഷണമൊത്ത ആധുനിക തഫ്സീർ തന്നെയാണ് ഫി രിഹാബി തഫ്സീർ.
ഖിസ്സത്തു അയ്യാമി, ഇസ്ലാം വ ഖളായ ഉസ്ര, ഹിവാർ ബൈനൽ ഹക്കിവൽ ബാത്തിൽ തുടങ്ങി നൂറിലധികം ഗ്രന്ഥങ്ങൾ അബ്ദുൽഹമീദ് കഷ്ഖ് രചിച്ചിട്ടുണ്ട്.
വഫാത്ത്
ജുമുഅ നമസ്കാരത്തിന് പുറപ്പെടുന്നതിനുമുമ്പ് വീട്ടിൽ വെച്ച് രണ്ട് റകഅത്ത് സുന്നത്ത് നിസ്കരിക്കൽ അബ്ദുൽ ഹമീദ് കഷ്ഖിന്റെ പതിവായിരുന്നു.
അങ്ങനെ 1996 ഡിസംബർ 6 വെള്ളിയാഴ്ച ദിവസം സുന്നത്ത് നമസ്കാരത്തിന്റെ അവസാന സുജൂദിലായിരിക്കെയാണ് ശൈഖ് അബ്ദുൽ ഹമീദ് കഷ്ഖ് സൃഷ്ടാവിലേക്ക് യാത്രയാവുന്നത്.
ചെറുപ്രായത്തിലേ ഇരുട്ട് മാത്രം കണ്ടു വളർന്ന കഷ്ഖ് സമൂഹത്തിലെ നിഖില കോണുകളിലും പ്രകാശം പരത്തിയാണ് കടന്നുപോയത്. മനക്കരുത്തും ആത്മധൈര്യവും കൈമുതലാക്കിയ ഈ മഹാൻ സമകാലിക പ്രബോധകർക്കെന്നും ഉത്തമമാതൃകയാണെന്ന തിൽ സംശയമില്ല..
ഷമ്മാസ് അള്ളാംകുളം
👍🏻👍🏻👍🏻👍🏻
ReplyDelete